Wednesday, 23 January 2013

മയിലുകള്‍ പറന്നകലുമ്പോള്‍


ഈ കഴിഞ്ഞ ഞായറാഴ്ച കുട്ടികളുടെ കൂടെ പക്ഷിനിരീക്ഷണത്തിന് പോയപ്പോള്‍ ഏറെ കാലത്തിനു ശേഷം ജീവിതത്തിന്റെ പഴയ കാലത്തിലൂടെ ഒക്കെ സഞ്ചരിച്ചപോലെ. ഒരുപാട് ആസ്വദിച്ചു ആ ദിവസം. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം മുതല് തുടങ്ങിയതാണീ ‍പക്ഷികളോടുള്ള ഇഷ്ടം . ഇന്നും ഞാന്‍ ഓര്‍ക്കുന്നു അഞ്ചാം ക്ലാസ്സിലെ ഓണപ്പരീക്ഷ അടുത്ത സമയം . എന്നും ക്ലാസ്സില്‍ എടുക്കുന്നത് അന്നേ ദിവസം തന്നെ പഠിക്കുന്ന കൂട്ടത്തിലോന്നുമല്ലായിരുന്നു ഞാന്‍ എന്ന് പറയുന്നതിനേക്കാള്‍ പരീക്ഷ അടുക്കുമ്പോള്‍ മാത്രം പഠിക്കുന്ന കൂട്ടത്തിലായിരുന്നു എന്നു പറയുന്നതാവും ശരി, അതും പരീക്ഷയ്ക്ക് അടുപ്പിച്ചു ഒരാഴ്ച മുന്‍പ് തുടങ്ങും പരീക്ഷയ്ക്കു പഠിക്കേണ്ടേ എന്ന ചിന്ത , പതിവു പോലെ ആ തവണയും ബുക്കും എടുത്ത് ഇരുന്നും, കിടന്നും, നടന്നും ഒക്കെ വായിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അടുത്ത പറമ്പില്‍ മനോഹരമായ ഒരു കിളിയെ കാണുന്നത്, അതിനു മുമ്പ്  അങ്ങിനെ ഒരു കിളിയെ ഞാന്‍ കണ്ടിരുന്നില്ല, ഒരു കടും ഓറഞ്ചു നിറത്തില്‍ തലയില്‍ ഒരു തൊപ്പിപോലെ ഒക്കെ ആയിട്ട് പിന്നെ നല്ല നീളമുള്ള വാലും , എന്തോ അന്നൊന്നും ക്യാമറ കയ്യില്‍ ഇല്ലാതിരുന്നതുകൊണ്ട്‌ കുറെ നേരം നോക്കി നിന്നു എന്നല്ലാതെ വേറെ ഒന്നും സാധിച്ചില്ല. പിന്നെ ദിവസേന ഇതുതന്നെ ആയി അവസ്ഥ , കുറേയേറെ പക്ഷികള്‍ . എന്തുകൊണ്ടോ മുമ്പൊന്നും  ശ്രദ്ധിക്കാതിരുന്നതുകൊണ്ടാവും ഇത്രയൊക്കെ മനസ്സിനു സന്തോഷം തരുന്ന കാഴ്ചകള്‍ ഭൂമിയില്‍ ഉണ്ടല്ലോ എന്നു മനസ്സിലായപ്പോള്‍ അതൊരു പുതിയ അനുഭവമായി. അതിനിടയ്ക്ക് ഞാന്‍ പഠിക്കാന്‍ ഇരിക്കുമ്പോള്‍ അടുത്ത പറമ്പിലേക്ക്‌ നോക്കിയിരിക്കുന്നതു  കാണുമ്പോള്‍ ഉമ്മ തമാശയ്ക്ക് ചോദിക്കും നി അവിടെ എന്താണ് കൃഷി ചെയ്തത് എന്നു നോക്കുകയാണോ, അതാണോ നീ പരീക്ഷയ്ക്ക് എഴുതാന്‍ പോകുന്നത് എന്ന്. പരീക്ഷയുടെ തലേ ദിവസം വരെയൊക്കെ ഇതു തുടര്‍ന്നു . പിന്നെ പരീക്ഷ കഴിയുന്നതുവരെ പരീക്ഷാചൂട്.



പരീക്ഷയെല്ലാം കഴിഞ്ഞു  ആ അവധിക്കാലത്ത്‌ പക്ഷിനിരീക്ഷണം നടത്താനുള്ള ഒരു ദൃഢനിശ്ചയത്തിലൊക്കെയായിരുന്നു ആ തവണ പരീക്ഷ എഴുതിയത് . അങ്ങിനെ പരീക്ഷ എല്ലാം കഴിഞ്ഞ് പിറ്റെ ദിവസം എണീറ്റ്‌ ചുറ്റിലും കണ്ണോടിച്ചു , എവിടെ .!!! കുറേ കാക്കകളും, മൈനകളും, പ്രാവുകളും മാത്രം . പരീക്ഷാ സമയങ്ങളിലൊക്കെ കണ്ടിരുന്ന പക്ഷികള്‍ എല്ലാം എവിടെ പോയോ ആവോ , ഹാ !!!. പിന്നെ തല്‍കാലം അതൊക്കെ വിട്ടു, പക്ഷെ മനസ്സിന്റെ ഏതോ ഒരു കോണില്‍ അപ്പോഴേക്കും പക്ഷികളോടുള്ള ഇഷ്ടം നല്ല ആഴത്തില്‍ പതിഞ്ഞിരുന്നു . പൊതുവെ അധികമൊന്നും വായിക്കാത്ത കൂട്ടത്തിലായിരുന്ന  ഞാന്‍ , പക്ഷെ പക്ഷികളെ പറ്റി എന്തു കിട്ടിയാലും വായിക്കുന്ന രീതിയിലേക്കു മാറി, പക്ഷികളുടെ ചിത്രങ്ങളും , ലേഖനങ്ങളും, സ്റ്റാമ്പുകളും ഒക്കെ ശേഖരിക്കാന്‍ തുടങ്ങിയത് ആ കാലം മുതല്‍ക്കായിരുന്നു, ഇന്നും എന്റെ വീട്ടില്‍ ഉണ്ട് അവയെല്ലാം .


എട്ടാം ക്ലാസ്സുമുതല്‍ ഞങ്ങളുടെ സ്കൂളിലെ നേച്ചര്‍ ക്ലബ്ബില്‍ അംഗമായി. അതു പക്ഷികളെ കുറിച്ചും വന്യജീവികളെ കുറിച്ചുമെല്ലാം കുറെക്കൂടെ അറിവുകള്‍ നേടാന്‍ സഹായിച്ചു. ഒന്‍പതില്‍ പഠിക്കുമ്പോള്‍ വയനാട്ടിലെ മുത്തങ്ങയില്‍ ക്യാമ്പിനു പങ്കെടുക്കാന്‍ സാധിച്ചത് വളരെ രസകരമായ അനുഭവമായിരുന്നു. ആ ഇടയ്ക്കായിരുന്നു ഏതോ ഒരു പത്രത്തിന്റെ സപ്ലിമെന്റില്‍ നിന്നും ഡെറാഡൂണില് ഉള്ള വൈല്‍ഡ്‌ ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ  മാസ്റ്റെര്‍സ്  ഇന്‍ വൈല്‍ഡ്‌ ലൈഫ് സയന്‍സ് കോഴ്സിനെക്കുറിച്ച് അറിയുന്നത് . തട്ടത്തിന്‍ മറയത്ത് സിനിമയിലെ ഡയലോഗ് പോലെ അന്ന് മനസ്സില്‍ കരുതി എനിക്ക് അവിടന്ന് ആ കോഴ്സ് ചെയ്യണമെന്നും , അതിനു ശേഷം ഓര്‍ണിത്തോളോജിയില്‍ റിസര്‍ച്ച്  ചെയ്യണം എന്ന്. ഹ ഹ .. വലിയ വലിയ ആഗ്രഹങ്ങള്‍ പക്ഷെ ആഗ്രഹങ്ങള്‍ മാത്രം, അതിനു വേണ്ടി എന്തു ചെയ്യണം എന്നു ഗൈഡ് ചെയ്യാനൊന്നും ആരുമില്ലായിരുന്നു. സലിം അലിയെയും  ഇന്ദുചൂഢനെയുമൊക്കെ ആരാധനാപാത്രങ്ങളാക്കി  പോന്നു.


പിന്നെ പ്ലസ്‌ വണ്ണില്‍ ചേര്‍ക്കുമ്പോള്‍ ഉപ്പയ്ക്ക് നിര്‍ബന്ധം കമ്പ്യൂട്ടര്‍ സയന്‍സിനു ചേര്‍ന്നാല്‍ മതി എന്ന് , കാരണം മറ്റൊന്നുമല്ല ഉപ്പയുടെ സുഹൃത്ത് റസാക്ക് മാസ്റ്ററുടെ മകള്‍ അതിനാ ചേര്‍ന്നത്  അതുകൊണ്ട് നീയും അതെടുത്താല്‍ മതി എന്ന്. അവള്‍ നല്ല കൂട്ടായിരുന്നു സ്കൂളില്‍ ഒക്കെ, അന്നൊക്കെ ഞങ്ങള്‍ ഒന്നിച്ചായിരുന്നു ട്യൂഷനൊക്കെ പോയിരുന്നത് , ട്യൂഷന്‍ എന്ന് പറയുന്നത് ക്ലാസ് തുറക്കുന്നതിനു മുന്‍പും പിന്നെ തുറന്നു ആദ്യത്തെ കുറച്ചു മാസങ്ങളും മാത്രം, പിന്നെ രണ്ടു പേര്‍ക്കും മടിയാകും അങ്ങിനെ അതു നില്‍ക്കും. സോറി ഞാന്‍ പറഞ്ഞു പറഞ്ഞു വിഷയത്തില്‍ നിന്നും എവിടെയോ എത്തി . ഞാന്‍ പറഞ്ഞു വന്നത്  ഈ ഞായറാഴ്ച കുട്ടികളുടെ കൂടെ പക്ഷിനിരീക്ഷണത്തിന് പോയ കാര്യം. 

തികച്ചും  യാതൃശ്ചികമായാണ് കഴിഞ്ഞ ശനിയാഴ്ച കുട്ടികളുടെ ഹോസ്റ്റലില്‍ തങ്ങിയത് . ജോപോള്‍, ശബരി , ഷബിന്‍, ജസ്റ്റിന്‍, അഖില്‍രാഗ് എല്ലാം കൂടെ രാത്രി ഭക്ഷണം പുറത്തു നിന്നും ഓര്‍ഡര്‍ ചെയ്തു കഴിക്കാന്‍ പ്ലാന്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു, മെസ്സില്‍ കൂപ്പണ്‍ സിസ്റ്റം ആക്കിയതിനു ശേഷം എല്ലാരും ഓര്‍ഡര്‍ ചെയ്തു കഴിക്കാറ് പതിവാണ് , ഹാ അന്ന് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ എന്നോടു ചോദിച്ചു ചേട്ടനും ഓര്‍ഡര്‍ ചെയ്യുന്നോ എന്ന് , അങ്ങിന ഞാനും ഓര്‍ഡര്‍ ചെയ്തു . ഭക്ഷണം എത്തുമ്പോള്‍ രാത്രി ഒന്‍പതര മണി കഴിഞ്ഞു, പിന്നെ കഴിച്ചോക്കെ കഴിയുമ്പോഴേക്കും ഒരുപാടു വൈകി. ഞായറാഴ്ച രാവിലെ മസാല ദോശ ആണ് മെസ്സില്‍, അതും ഇപ്പോള്‍ മെസ്സിലെ ആളുകള്‍ മാറിയ ശേഷം നല്ലതാണെന്ന് വ്യാഴാഴ്ച ജോപോള്‍ പറഞ്ഞതു മുതല്‍ കരുതിയതാണ് അതൊന്നു പരീക്ഷിച്ചു നോക്കണം എന്ന് . ഈ തണുപ്പിനു രാവിലെ തന്നെ എന്റെ റൂമില്‍ നിന്നും അതിനായി ഇവിടെ വരെ വരേണ്ടേ എന്നാലോചിച്ചപ്പോള്‍ കുട്ടികള്‍ പറഞ്ഞ പോലെ അവരുടെ ഹോസ്റ്റലില്‍ തന്നെ നിന്നു . രാവിലെ മസാല ദോശ ഒക്കെ കഴിച്ചു ( പറഞ്ഞപോലെ തന്നെ മസാല ദോശ കൊള്ളാമായിരുന്നു. നല്ല സൂപ്പര്‍ ചട്ടിണിയും) പുറത്തു നില്‍ക്കുമ്പോള്‍ പാര്‍ഥന്‍ പറഞ്ഞു ചേട്ടനും കൂടെ വാ നമുക്ക് പക്ഷിനിരീക്ഷണത്തിനു പോകാം എന്നു. അവരുടെ കോഴ്സിന്റെ ഭാഗമായിട്ടുള്ളതാണ് അതൊക്കെ. അവന്‍ വിളിച്ചപ്പോള്‍ ഞാനും ഇറങ്ങി. 

ആദ്യം ക്യാമ്പസിലൂടെ തന്നെ കറങ്ങി. പരുന്ത് , തത്തകള്‍, വേഴാമ്പല്‍, ചെമ്പോത്ത്, കുരുവികള്‍, പലതരം പ്രാവുകള്‍, പിന്നെ പേരറിയാത്ത കുറച്ചു പക്ഷികള്‍, ഇവയെ എല്ലാം ക്യാമ്പസിനകത്തു വെച്ച് തന്നെ കണ്ടു. തത്ത സാധാരണയില്‍ നിന്നും വ്യത്യസ്തമായി കഴുത്തിന്റെ അടിവശത്ത് ഒരു കറുത്ത സര്‍ക്കിളിന്റെ ഭാഗവും അതിന്റെ ബാക്കി മുകള്‍ ഭാഗം നല്ല ചുവപ്പ് നിറവും, ചുവന്ന ചുണ്ടുകള്‍, മഞ്ഞ കലര്‍ന്ന പച്ച വാലുകള്‍. കാണാന്‍ അതി സുന്ദരി അല്ലെങ്കില്‍ അതി സുന്ദരന്‍ , ഹാ !! എന്തായാലും ആള് സൂപ്പര്‍. അതിലൊരുത്തന്‍ കയ്യില്‍ പേരയ്ക്കയും പിടിച്ചോണ്ട നില്പ്. നിങ്ങള്‍ ഇങ്ങിനെ നോക്കിയിട്ടൊന്നും കാര്യമില്ല ഞാന്‍ തരാനൊന്നും പോകുന്നില്ല എന്ന ഭാവത്തില്‍ ഒരു പോസ് . പിന്നെ ദൈവമേ ഇത്രയും ഞാന്‍ തന്നെ കഴിച്ചതാണോ എന്നോ അതോ ഇതൊക്കെ ഞാന്‍ തന്നെ കഴിച്ചു തീര്‍ക്കണമോ എന്ന ഭാവത്തില്‍ മറ്റൊരു പോസ് , ഏതായാലും ആള് രസികന്‍ തന്നെ അല്ലെ . 

പിന്നെ ഒരു ചെറിയ പക്ഷി, അടി ഭാഗവും ഓറഞ്ചും വെള്ളയും കൂടിച്ചേര്‍ന്ന നിറം കൊക്കും മുകള്‍ ഭാഗവും നല്ല കറുപ്പ് . ഡയറക്ട്ടറുടെ വീടിനു മുന്‍പിലുള്ള സ്ഥലത്താണ് ഞങ്ങള്‍ എല്ലാം കറങ്ങി കൊണ്ടിരുന്നത്, അപ്പോഴൊക്കെ അവിടെ ഒരു തോക്കും പിടിച്ചോണ്ട് നില്‍കുന്ന സെക്യൂരിറ്റിക്ക് എന്താ കാര്യം എന്ന് മനസ്സിലായിരുന്നില്ല എന്ന് തോന്നുന്നു  അയാള്‍ ഞങ്ങളെ തന്നെ നോക്കി കൊണ്ടിരുന്നു, പിന്നെ കുറെ കഴിഞ്ഞപ്പോള്‍ പിണങ്ങിയ പോലെ നേരെ തിരിഞ്ഞു നിന്നു. 

ഇതിനിടക്ക്‌ നമ്മുടെ കാക്കകള്‍ പല പോസില്‍ ഇരുന്നും, പറന്നും ഒക്കെ ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു, ഒരു നിമിഷമെകിലും നമ്മള്‍ നോക്കി പോകും നിറവും അത്രകണ്ട് കടും കറുപ്പ് നിറവും അല്ല. അവിടന്ന് മുമ്പോട്ട്‌ നടന്നോണ്ടിരിക്കുമ്പോള്‍  ഒരു നല്ല രസമുള്ള വാലുള്ള ഒരു പക്ഷി പറന്നു പോകുന്നത് കണ്ടു. അതിനെ അടുത്തു നിന്ന് കണ്ടപ്പോള്‍ മനസ്സിലായി അത് വേഴാമ്പല്‍ ആണെന്ന് . 



ഇതിനിടയ്ക്ക് പക്ഷികള നോക്കി നടക്കുന്നതിനോടൊപ്പം ക്യാമ്പസിലുള്ള പേരയില്‍ നിന്നെല്ലാം പേരയ്ക്ക പറിച്ചു തിന്നോണ്ടിരുന്നു. സ്റ്റാഫ്‌ കോര്‍ട്ടേര്‍സിനു പിറകു വശത്തെ മതില്‍ കടന്നു അവിടെ ഉള്ള ഒരു ചെറിയ പുഴ കഴിഞ്ഞു പോയാല്‍ മയിലുകളെ കാണാം എന്നു കുട്ടികള്‍ പറഞ്ഞിരുന്നു. പക്ഷെ മതിലിനടുതെത്തി ഞങ്ങള്‍ അവിടെ നിന്നു, കാരണം അവിടെ മതിലിനു നല്ല ഉയരം ഉണ്ടായിരുന്നു. എങ്ങിനെ അത് കടന്നു പോകും എന്നും ചിന്തിച്ചു ആ മതിലില്‍ ഇരിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ഡോണി ചോദിച്ചു അതിനടുത്തുള്ള ആ പുഴയുടെ പേര് ഞാന്‍ പറഞ്ഞു നള എന്നാണെന്ന്, ഞാന്‍ പറയാന്‍ കാരണം കുറച്ചു ദിവസം മുമ്പ് പാര്‍ഥന്‍ എന്നോട് പറഞ്ഞു തന്നിരുന്നു. കൂടെ ഉണ്ടായിരുന്ന മനുവും ചോദിച്ചു എന്താ പേരു പറഞ്ഞത് എന്ന് ഡോണി നള എന്ന് ഉച്ചത്തില്‍ പറഞ്ഞു. അപ്പോള്‍ കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ രണ്ടു പേരും പറഞ്ഞു നാല എന്നല്ലേ, അത് പുഴയെ ഹിന്ദിയില്‍ പറയുന്നതാണെന്ന്. ഹ ഹ ഞാനൊന്നുമറിയില്ലേ രാമനാരായണ എന്ന രീതിയില്‍ ഞാന്‍ നിന്നു. സൗത്തില്‍ നിന്നും ഉള്ള ഈ പെണ്‍കുട്ടികള്‍ അല്ലേലും ഹിന്ദിയില്‍ പുലികള്‍ ആണ് .

ഏതായാലും അങ്ങിനെ ഇരിക്കുമ്പൊഴാണ് അഖില്‍ ഫ്രാന്‍സിസ് ആ മതിലിനു സ്ലോപ് ആയി ഇട്ട മണ്ണിലൂടെ താഴോട്ടു ഇറങ്ങുന്നത് കണ്ടത് . പിന്നെ ഞങ്ങളും നോക്കി നിന്നില്ല വേഗം താഴെ ഇറങ്ങി പുഴ കടന്നു. രണ്ടു ദിവസം മഴ ആയിരുന്നത് കൊണ്ട് നല്ലവണ്ണം ചളി ഉണ്ടായിരുന്നു. ബൂട്ടിന്റെ അടിയില്‍ കിലോ കണക്കിന് ചളി പറ്റിയിരുന്നു. പുഴ കടന്നു അടുത്ത മതിലില്‍ കയറിയപ്പോള്‍ തന്നെ ഒരു മയിലിനെ കണ്ടു . പെണ്‍കുട്ടികള്‍ രണ്ടു പേര്‍ക്കും മതിലിനു മീതെ നടക്കാന്‍ പേടി, എങ്ങിനെയൊക്കയൊ അതു കടന്നു കഴിഞ്ഞ് അവര്‍ പറയുന്നുണ്ടായിരുന്നു ആണായിരുന്നെങ്കില്‍ എന്ന് , എനിക്ക് അപ്പോഴും ഒരു സംശയം അതിനൊക്കെ ആണാകേണ്ട ആവശ്യമുണ്ടോ, ഒന്നു ശ്രമിച്ചാല്‍ ആര്‍ക്കും സാധിക്കുന്നത് . ആ പേടിയെല്ലാം എത്ര നിസ്സാരമായി മാറ്റാന്‍ പറ്റുന്നതാണ് . 



മതില്‍ കടന്നു അവിടെയും ധാരാളം പേരകള്‍, നല്ല പഴുത്ത വലിയ പേരയ്ക്കകള്‍, ഞങ്ങള്‍ കരുതി അതും കാമ്പസിന്റെ അല്ലെ, ആരും പറയ്ക്കാതെ ഇടുന്നതല്ലേ എന്നു കരുതി എല്ലാരും നല്ലോണം എടുത്തു. അപ്പോഴാണ്‌ ഒരു സ്ത്രീ വഴക്കു പറയുന്നത് കേട്ടത് , അവര്‍ ആ തോട്ടത്തില്‍ നിന്നും പേരയ്ക്ക പറിച്ചു കൊണ്ടിരിക്കുകയായിരുന്നു . ഞാന്‍ ജാക്കറ്റ് ഇട്ടിരുന്നത് കൊണ്ട് പാര്‍ഥന്‍ എല്ലാം എന്റെ പോക്കറ്റില്‍ ഇട്ടു. അങ്ങിനെ ആ പേരത്തോട്ടത്തിലേക്ക് കയറിയപ്പോള്‍ അങ്ങേ അറ്റത്ത്‌ നാലഞ്ചു മയിലുകള്‍ ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ തന്നെ ഓരോന്നായി പല ഭാഗങ്ങളിലേക്ക് മാറാന്‍ തുടങ്ങി അതുവരെ അവിടെ തന്ന ഉള്ളവരെ കണ്ടപ്പോള്‍ അത് പറന്നിരുന്നില്ല, ഞങ്ങളെ കണ്ടപ്പോള്‍ പറന്നുയരാന്‍ പറ്റിയ സ്ഥലത്തേക്ക് മാറി നില്‍ക്കുകയാണ് ആദ്യം ചെയ്തത് , പിന്നെ അടുത്തേക്ക് ചെന്നപ്പോള്‍ പറക്കാന്‍ തുടങ്ങി മയിലുകല്കും ആ വലിയ വാലുകളും കൊണ്ട് അത്ര ഉയരത്തിലും ദൂരത്തിലും പറക്കാന്‍ സാധിക്കും എന്ന് എനിക്ക് അന്നാണ് മനസ്സിലായത് . മയിലുകള്‍ ... എത്ര സുന്ദരമാണല്ലെ അവര്‍, പീലി വിടര്‍ത്തി ആടുകയും കൂടെ ആണെങ്കില്‍ എത്ര നേരം നോക്കി നിന്നാലും ബോറടിക്കുകയും ഇല്ല.

പിന്നീട് അവിടെ നിന്നും കുട്ടികള്‍ കുറച്ചു പീലികള്‍ ഒക്കെ എടുത്ത് തിരികെ പോരുമ്പോള്‍ ആധികാരികമായി പഠിക്കാനൊന്നും കഴിഞ്ഞില്ലെങ്കിലും പക്ഷിനിരീക്ഷിക്കാന്‍ അവസരം കിട്ടിയല്ലോ എന്ന സന്തോഷത്തിലായിരുന്നു . ഇനിയുള്ള വര്‍ഷങ്ങളിലും അടുത്ത ബാച്ചിന്റെ കൂടെയും ഇറങ്ങാം എന്ന പ്രതീക്ഷയില്‍ ആയിരുന്നു.