ഓരോ യാത്രയിലും മനസ്സിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾക്കൊപ്പം വേദനിപ്പിക്കുന്ന കാര്യങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. സാധാരണ വേദനിപ്പിക്കുന്ന കാര്യങ്ങൾ മറക്കാൻ പാകത്തിൽ വല്ലതും കിട്ടാറുണ്ട് എന്നതാണ് സത്യം. പക്ഷെ അതിനൊരു അപവാദമായിരുന്നു ഈ കഴിഞ്ഞ ജനുവരി ആദ്യം ഉള്ള ഡൽഹി യാത്ര.
ഒരു പരീക്ഷ എഴുതാൻ വേണ്ടി ആയിരുന്നു യാത്ര. പോകുമ്പോൾ ഉള്ള പദ്ധതികൾ എല്ലാം അവിടെ എത്തിയപ്പോൾ മാറി. സാധാരയായി ഡൽഹിയിൽ പോയാൽ താമസിക്കാറുള്ള കൂട്ടുകാരുടെ അടുത്തല്ലായിരുന്നു താമസം. മറ്റൊന്നും കൊണ്ടായിരുന്നില്ല പരീക്ഷ സെന്റെറിന്റെ വളരെ അടുത്തായിരുന്നു നാട്ടിൽ നിന്നും ഉള്ള ഷൈജു ഏട്ടൻ താമസിച്ചിരുന്നത്. സെന്റെറിനെ പറ്റി അറിഞ്ഞപ്പോൾ അവിടെ താമസിച്ചാൽ മതിയെന്ന് ഷൈജു ഏട്ടൻ പറഞ്ഞു.
പിറ്റേ ദിവസം പരീക്ഷ ഒക്കെ കഴിഞ്ഞു തിരികെ മൊഹാലിക്കുള്ള ട്രെയിൻ രാത്രി ഒന്പതരയ്ക്ക് ഓൾഡ് ഡൽഹിയിൽ നിന്നായിരുന്നു. പരീക്ഷ സെന്റർ ആയിരുന്ന മോഡൽ ടൌണിൽ നിന്നും മെട്രോ കയറി വിശ്വവിദ്യാലയയിൽ ഇറങ്ങി ഷൈജു ഏട്ടന്റെ വീട്ടിൽ പോയി ബാഗ് എല്ലാം എടുത്ത് പിന്നെ പോയത് ഐ.ൻ.എ മാർക്കറ്റിലേക്കാണ്, അതും മെട്രോയിൽ, മെട്രോ സൗകര്യം ഉള്ളതുകൊണ്ട് ഡൽഹിയിലെ യാത്ര ഒരു പരിധി വരെ നല്ല സുഖമാണ്,
ഭാഷ അറിയില്ലെങ്കിലും പോകാം. കൊള്ളക്കാരേക്കാൾ കഷ്ടമായ അവിടത്തെ
ഓട്ടോക്കാരുടെ കയ്യിൽ പെടാതെ രക്ഷപ്പെടുകയും ചെയ്യാം. ഐ.ൻ.എ മാർക്കറ്റിൽ പോയത് മറ്റൊന്നിനും അല്ല നമ്മുടെ നാടൻ ഫുഡിനു വേണ്ടി മാത്രം. ഐ.ൻ.എ മാർക്കറ്റിൽ എത്തിയാൽ കേരളത്തിലെ ഏതോ മാർക്കറ്റിൽ എത്തിയ പോലെയേ തോന്നുള്ളൂ, അത്രയ്ക്കും മലയാളികൾ ആണ് അവിടെ. രണ്ടു മലയാളി ഹോട്ടലും ഉണ്ട് . അവിടത്തെ ഫുഡിനു ശേഷം വീണ്ടും മെട്രോയിൽ ചാന്ദ്നി ചൌക്ക് വരെ, അതിനു തൊട്ടു ആണ് ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷൻ.
എല്ലാം കഴിഞ്ഞു ഒരു ഏഴിനു തന്നെ അവിടെ എത്തി. പിന്നെ കുറച്ചൊക്കെ അവിടെ കറങ്ങിയേച്ചും കയറിയാൽ മതി റെയിൽവേ സ്റ്റേഷനിൽ എന്ന് കരുതി . അങ്ങിനെ ആ തെരുവിലൂടെ കുറച്ചു നേരം ലക്ഷ്യമില്ലാതെ നടന്നു. സ്വതവേ രാത്രിയിലുള്ള യാത്ര ഒഴിവാക്കാൻ വേണ്ടിയാണ് എല്ലാരും ഉപദേശിക്കാറുള്ളത്, ഞാൻ എന്തോ അതൊന്നും നോക്കാതെ നടന്നു. നടക്കുന്നതിനിടയിൽ നല്ല ഒരു അടി നടക്കുന്നുണ്ടായിരുന്നു രണ്ടു പേര് തമ്മിൽ, ഇരുമ്പ് കസേര ഒക്കെ എടുത്ത് അടിക്കുന്നു, രണ്ടു പേരും നന്നായി രക്തത്തിൽ കുളിച്ചിട്ടുണ്ട്, എല്ലാരും കാണികളായി നോക്കി നില്ക്കുന്നു, പിടിച്ചു മാറ്റാൻ ഒന്നും ആരും ശ്രമിക്കുന്നില്ല. അവർ മടുക്കുമ്പോൾ നിർത്തിക്കോളും എന്ന രീതിയിലുള്ള നിൽപായിരുന്നു എല്ലാരും. ഞാൻ വീണ്ടും നടന്നു ഹാൽഡിരാമിൽ കയറി ഭകർവാടിയും ഒരു കജോരിയും വാങ്ങി പിന്നെ തിരിച്ചു നടന്നു.
തിരിച്ചു വരുമ്പോൾ അറിയാതെ കുറെ ഹോട്ടലുകൾ ഉള്ള ഒരു സ്ഥലത്ത് എത്തി, റെയിൽവേ സ്റ്റേഷന് വളരെ അടുത്ത്. എന്തോ അവിടെ എത്തിയപ്പോൾ എനിക്ക് തോന്നി വേണ്ടായിരുന്നു ഏഴിന് തന്നെ റെയിൽവേ സ്റ്റേഷനിൽ കയറിയാൽ മതിയായിരുന്നു എന്ന്. അത്രയ്ക്കും വൃത്തികെട്ട സ്ഥലം, പുറമേ ഉള്ള അഴുക്കുകൾ മാത്രമല്ല, മനസ്സും മുഴുവനായി അഴുക്കുപിടിച്ചു കുറെ പേര് നടത്തുന്ന ഹോട്ടലുകൾ. തൊട്ടു തൊട്ടു ഉള്ള കുറെ റൂമുകൾ ഹോട്ടലുകൾ ആണ്. ഹോട്ടലിന്റെ എല്ലാം മുന്നിൽ ബോർഡ് തൂങ്ങി കിടക്കുന്നു ഹിന്ദു ഖാന, മുസ്ലിം ഖാന, മതമുള്ള ആഹാരങ്ങൾ വില്ക്കുന്ന സ്ഥലം !! വ്യത്യസ്ത മതത്തിലുള്ള ആഹാരത്തിനെ നമ്മൾ എങ്ങിനെ ആണാവോ തിരിച്ചറിയുന്നത്. ഹിന്ദു ഹോട്ടൽ ആണെങ്കിൽ ചുമർ നിറയെ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ, മുസ്ലിം ഹോട്ടലിൽ മക്ക, മദീന പള്ളിയുടെ പടങ്ങളും ഖുറാൻ സൂറത്തിന്റെ പടങ്ങളും, എന്തായാലും ഇനി ഒന്നും വെക്കാൻ സ്ഥലമില്ലാത്ത അത്രയും നിറച്ചിട്ടുണ്ട് പടങ്ങൾ. ചുമരിൽ മാത്രമേ ഉള്ളു, അവരുടെ ഒന്നും മനസ്സിൽ മതത്തോടുള്ള സ്നേഹം കാണുമോ. കച്ചവടത്തിന് വേണ്ടി മതത്തെ വ്യഭിചരിക്കുന്നവർ, നമ്മുടെ രാഷ്ട്രീയക്കാരും അങ്ങിനെയാണല്ലോ.
ആ സ്ഥലത്തേക്ക് കയറിയപ്പോൾ ആദ്യം എന്റെ അടുത്തെത്തിയത് ഹിന്ദു ഹോട്ടലിന്റെ ആളായിരുന്നു. ഒരു മതത്തിന്റെയും ആയ ചിഹ്നങ്ങൾ എന്നിൽ ഇല്ലായിരുന്നു. കാഴ്ചയിൽ ഏതു മതക്കാരൻ ആണെന്ന് എന്നെ നോക്കി ആർക്കും പറയാൻ കഴിഞ്ഞിട്ടില്ല. ഹിന്ദു ഹോട്ടൽ എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി നോണ്‍ വെജ് വിഭവങ്ങൾ ഒന്നും കാണില്ല എന്ന് , ഏയ് അങ്ങിനെ ഒന്നും അല്ല അവിടെയും ഉണ്ട് ചിക്കെനും ഒക്കെ, എന്നോട് കുറേ സംസാരിച്ചു മുസ്ലിം ഹോട്ടലിലെ ഫുഡിനെ അവജ്ഞയോടെ കണ്ടിട്ടായിരുന്നു സംസാരം, അവരുടെ വാക്കുകളിൽ ഞാൻ വീഴാതായപ്പോൾ പിന്നെ മുസ്ലിം ഹോട്ടല് കാരന്റെ ഊഴമായിരുന്നു. അവന്റെ സംസാരവും ഒട്ടും പിന്നിലല്ലാരുന്നു ഹിന്ദു ഹോട്ടലിലെ ഫുഡിനെ അവജ്ഞയോടെ ആക്കി ആയിരുന്നു അവന്റെ സംസാരം. സത്യത്തിൽ അവിടെ എത്തുമ്പോൾ അല്പം വിശപ്പൊക്കെ ഉണ്ടായിരുന്നു മൂന്ന് മണിക്ക് മുൻപായിരുന്നു ഭക്ഷണം കഴിച്ചത്. പക്ഷെ ഞാൻ വിശന്നു ചാവാൻ പോകുകയായിരുന്നെങ്കിലും അവരു വില്ക്കുന്ന ആ വിഷങ്ങൾ എനിക്ക് വേണ്ടായിരുന്നു .
അവിടന്ന് നടക്കുമ്പോൾ എന്റെ മനസ്സിൽ അവിടെയുള്ള ആളുകളോടുള്ള അവജ്ഞയും ദേശ്യവും ഒക്കെ ആയിരുന്നു. ഞാൻ എന്റെ പഴയ കാലത്തെ കുറിച്ച് ഓർത്തു പോയി അപ്പോൾ, എന്റെ വീട്ടില് വെക്കുന്ന കറിയേക്കാൾ എനിക്ക് ഇഷ്ടം എന്റെ അയൽവാസി ആയിരുന്ന ദേവി അമ്മയുടെ വീട്ടിലെ കറികൾ ആയിരുന്നു. നല്ലജീരകം അരച്ച് വെക്കുന്ന കറികൾ. ദേവി അമ്മക്ക് അറിയാമായിരുന്നു എനിക്ക് അത് ഇഷ്ടമാണെന്ന് അത് കാരണം അധിക ദിവസവും എനിക്കുള്ള കറി വീട്ടിൽ തരും.
അത് കൂടാതെ രണ്ടായിരത്തിയാറിലാണെന്ന് തോന്നുന്നു എന്റെ ഉമ്മയ്ക്ക് കാലിനു ഒരു സർജറി കഴിഞ്ഞു പത്തിൽ കൂടുതൽ ദിവസം ഹോസ്പിറ്റലിലും പിന്നെ ഒരു മാസത്തോളം ഉമ്മാന്റെ ഏട്ടത്തിയുടെ വീട്ടിലും ആയിരുന്നു. ഉമ്മയുടെ ഹെൽപിനായി ഞാനും അവിടെ തന്നെ ആയിരുന്നു, വീട്ടില് അനിയനും ഉപ്പയും വല്യമ്മയും മാത്രം. ഒരു പക്ഷേ ഉമ്മ വീട്ടില് ഉണ്ടായിരുന്നപ്പോൾ ഉള്ളതിലും കൃത്യമായി ആ ദിവസങ്ങളില്ലാം എല്ലാ നേരത്തെ ഫുഡും മറ്റൊരു അയൽവാസിയായിരുന്ന ഉഷ ചേച്ചി കൊണ്ട് കൊടുക്കാറായിരുന്നു. അനിയനും ഒക്കെ ഫുഡ് കിട്ടിയില്ലെങ്കിലോ എന്ന് കരുതി ഉഷ ചേച്ചി അവരുടെ മക്കൾക്ക് സ്കൂൾ ലീവ് ആയിരുന്നിട്ടു പോലും അവരുടെ സ്വന്തം വീട്ടിലേക്ക് പോയിരുന്നില്ല. അങ്ങിനെ ഇരിക്കുമ്പോൾ ആണ് ബലിപെരുന്നാൾ വന്നത് അന്ന് ഏതായാലും ഏതെങ്കിലും മുസ്ലിം അയൽക്കാർ ആരെങ്കിലും വിളിക്കാതിരിക്കില്ല എന്ന് കരുതി അവർ ഒറ്റ ദിവസത്തെക്കായി അവരുടെ അമ്മയുടെ അടുത്തൊക്കെ പോയി. എന്നാൽ ആ പെരുനാൾ ദിവസം എന്റെ അനിയൻ ഒരു ഭക്ഷണവും കഴിക്കാതെ വൈകുന്നേരം വരെ ഇരിക്കേണ്ടി വന്നു ഉപ്പ പള്ളിയിൽ ആയിരുന്നു, നാട്ടിലാണെങ്കിൽ ഹോട്ടൽ ഒന്നും ഇല്ല. പിന്നെ അടുത്തൊന്നും മുസ്ലിം വീടുകൾ ഇല്ലാഞ്ഞിട്ടല്ലാരുന്നു അനിയൻ പട്ടിണി ഇരിക്കേണ്ടി വന്നത്, അവരൊന്നും അറിയാഞ്ഞിട്ടും അല്ലാരുന്നു ഉമ്മ വീട്ടിൽ ഇല്ലാത്തത് . അതൊക്കെ എന്തിനു നോക്കാൻ . അനിയനും എങ്കിൽ എന്റെ കൂടെ ബന്ധുക്കളുടെ ആരുടേലും വീട്ടിലേക്കു പോയാൽ പോരായിരുന്നോ എന്ന് തോന്നാം പക്ഷെ ആ സമയം വീട്ടിൽ കുറച്ചു പശുക്കിടാങ്ങൾ ഒക്കെ ഉണ്ടായിരുന്നു അതുകൊണ്ടായിരുന്നു പോകാഞ്ഞത് .
ഈ ഫുഡിനൊക്കെ മതമുണ്ടെന്ന കാര്യം അന്നൊന്നും എനിക്ക് അറിയാൻ പാടില്ലായിരുന്നു . അല്ലെങ്കിലെ ഈ മതം എന്നത് എന്തൊക്കയോ ലാഭത്തിനു വേണ്ടി ആണല്ലോ ജനം ഉപയൊഗിക്കുന്നത്. ബിംബാരാധന തെറ്റാണെന്ന് പഠിപ്പിക്കുന്ന ഒരു മതത്തിന്റെ ഒരു നേതാവ് ഒരു പ്രതീകം സൂക്ഷിക്കാൻ കോടികൾ മുടക്കി പള്ളി ഉണ്ടാക്കുന്നതും ദൈവത്തിനു വേണ്ടി പിരിവു നടത്തി ഷോപ്പിംഗ് കോംപ്ലെക്സ് പണിയുന്നതും, മദ്യം വിഷമാണ് അതുണ്ടാക്കരുത് വിൽക്കരുത് കഴിക്കരുത് എന്നൊക്കെ പഠിപ്പിച്ച ആചാര്യന്റെ പേരിൽ ഉള്ളത് എന്ന് പറയുന്ന സംഘടനയുടെ നേതാവ് പറയുന്നത് മദ്യം നിർത്തരുത് അതുണ്ടാക്കുന്നവരുടെ വിൽക്കുന്നവരുടെ ഒക്കെ ജോലി പോകും എന്നു, അത് കുടിച്ചു നശിക്കുന്നവരുടെയും അവരുടെ കുടുംബത്തിന്റെയും ഒക്കെ കാര്യം ആര് ശ്രദ്ധിക്കാൻ, ദീപസ്തംപം മഹാശ്ചര്യം, നമുക്കും കിട്ടണം പണം എന്നതാ പോളിസി.
അതൊക്കെ ചിന്തിച്ചു നടന്നു ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്തി നോക്കുമ്പോൾ ട്രെയിൻ അഞ്ചു മണിക്കൂർ ലേറ്റ് . അവിടന്ന് മാക് ഡൊണാൾഡിൽ നിന്നും ഒരു ലാർജ് ഫ്രഞ്ച് ഫ്രൈസ് വാങ്ങിചു കഴിക്കാം എന്ന് കരുതി ചെന്നപ്പോൾ അവിടെ കോമ്പോയ്ക്ക് (അതായത് ലാർജ് ഫ്രഞ്ച് ഫ്രൈസിന്റെ കൂടെ ബർഗറും കോളയും കൂടെ ) വിലയിൽ വലിയ വ്യത്യാസമില്ല അത് കൊണ്ട് അങ്ങിനെ ആക്കി. അതും കഴിച്ചു കൊണ്ട് റെയിൽവേ പ്ലാറ്റ്ഫോമിലെ നിലത്തിരിക്കുമ്പോൾ മുന്നില് ഉള്ള കടയിൽ കഴിക്കാൻ എത്തുന്ന വിദേശികളുടെയും മറ്റും കയ്യിൽ നിന്നും ഭിക്ഷ യാചിക്കുന്ന കുട്ടികൾ ഉണ്ടായിരുന്നു. അങ്ങിനെയിരിക്കുമ്പോൾ ആണ് ഒരാൾ തിരക്കിട്ട് വന്നു അവിടെ വെച്ച വേസ്റ്റ് ബാസ്കെറ്റിലൊക്കെ തപ്പുന്നു അതിൽ നിന്നും എന്തോ കിട്ടിയത് എടുത്തു കഴിച്ചു അടുത്ത ബാസ്കെറ്റിലും തപ്പിക്കൊണ്ടിരിക്കുകയായിരുന്നു അതിൽ നിന്നും എന്തോ എടുത്തു തിന്നു . പോയിട്ട് എന്തൊക്കയോ ചെയ്തു തീർക്കാൻ ഉള്ള പോലെ അത്രയും ധൃതിയിൽ ആയിരുന്നു . ഞാൻ അവിടന്ന് ഒരു പഫ്സ് വാങ്ങിച്ചു കൊണ്ട് കൊടുത്തപ്പോൾ അത് എത്രയും വേഗം വാങ്ങിച്ചു പോകാനുള്ള തിരക്കിലായിരുന്നു. എന്തെ വാങ്ങിച്ചു തരാൻ ഇത്ര താമസിച്ചു എന്ന പോലെ ഒരു നോട്ടം, എന്തായാലും അത് വാങ്ങിച്ചു ഒന്ന് ചിരിക്കാൻ മറന്നില്ല. അവനെ മാനസിക രോഗി എന്ന് വിളിക്കണോ എന്ന് എനിക്ക് അറിയില്ല , കാരണം അവനെ മാനാസിക രോഗി എന്നാണു വിളിക്കുന്നതെങ്കിൽ ആ ഹോട്ടലുകൾ നടത്തുന്നവരെ എന്തു വിളിക്കും, ശരിയാ മനസ്സ് എന്നൊന്നുണ്ടെങ്കിലല്ലെ മാനസിക രോഗി ആകുള്ളൂ അല്ലെ .